Kerala Government
468 subscribers
458 photos
185 videos
1.02K links
Official telegram channel of IPRD, Kerala.

Sharing authentic information, Govt news and initiatives.
Download Telegram
മന്ത്രിസഭായോഗ തീരുമാനങ്ങൾ (10- 02- 2025)
-----

▶️ സ്വകാര്യ സർവകലാശാല കരട് ബിൽ അംഗീകരിച്ചു

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനും അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുമുള്ള കേരള സംസ്ഥാന സ്വകാര്യ സർവ്വകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കരട് ബില്ല് -2025 അംഗീകരിച്ചു.

📌സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥകൾ:

1. വിദ്യാഭ്യാസ മേഖലയിൽ അനുഭവപരിചയവും വിശ്വാസ്യതയുമുള്ള ഒരു സ്പോൺസറിംഗ് ഏജൻസിക്ക് സ്വകാര്യ സർവകലാശാലക്ക് വേണ്ടി അപേക്ഷിക്കാം.

2. സർവ്വകലാശാലയ്ക്ക് വേണ്ടി റെഗുലേറ്ററി ബോഡികൾ അനുശാസിച്ചിട്ടുള്ളത് പ്രകാരമുള്ള ഭൂമി കൈവശം വയ്ക്കണം.

3. 25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം.

4. മൾട്ടി-കാമ്പസ് യൂണിവേഴ്സിറ്റിയായി ആരംഭിക്കുകയാണെങ്കിൽ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറിൽ ആയിരിക്കണം.

5. സർവ്വകലാശാലയുടെ നടത്തിപ്പിൽ അധ്യാപക നിയമനം, വൈസ് ചാൻസലർ അടക്കമുള്ള ഭരണ നേതൃത്വത്തിൻ്റെ നിയമനം ഉൾപ്പെടെ വിഷയങ്ങളിൽ UGC, സംസ്ഥാന സർക്കാർ അടക്കമുള്ള നിയന്ത്രണ ഏജൻസികളുടെ നിർദ്ദേശങ്ങൾ പാലിക്കണം.

6. ഓരോ കോഴ്സിലും 40% സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്യും. ഇതിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ സംവിധാനം ബാധകമാക്കും.

7 പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന ഫീസിളവ് / സ്കോളർഷിപ്പ് നിലനിർത്തും


📌 അപേക്ഷാ നടപടിക്രമങ്ങൾ:

1. വിശദമായ പ്രോജക്ട് റിപ്പോർട്ടോടുകൂടിയ അപേക്ഷ നിശ്ചിത ഫീസ് സഹിതം സർക്കാരിന് സമർപ്പിക്കുക

2. ഭൂമിയും വിഭവങ്ങളുടെ ഉറവിടവും ഉൾപ്പെടെ സർവകലാശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തണം

3. നിയമത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം വിദഗ്ദ്ധ സമിതി അപേക്ഷ വിലയിരുത്തും.

4. വിദഗ്ദ്ധ സമിതിയിൽ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രമുഖ അക്കാദമിഷ്യൻ (Chairperson), സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒരു വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കേരള സംസ്ഥാനവിദ്യാഭ്യാസ കൗൺസിലിൻ്റെ നോമിനി. ആസൂത്രണ ബോർഡിൻ്റെ നോമിനി, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടർ (Members) എന്നിവർ അംഗങ്ങളാകും.

5. വിദഗ്ദ്ധ സമിതി രണ്ട് മാസത്തിനകം തീരുമാനം സർക്കാരിന് സമർപ്പിക്കണം

6. സർക്കാർ അതിൻ്റെ തീരുമാനം സ്പോൺസറിംഗ് ബോഡിയെ അറിയിക്കും

7. നിയമസഭപാസാക്കുന്ന നിയമ ഭേദഗതിയിലൂടെ സർവകലാശാലയെ നിയമത്തിനൊപ്പം ചേർത്തിരിക്കുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തും.

8. സ്വകാര്യ സർവ്വകലാശാലകൾക്ക് മറ്റ് പൊതു സർവ്വകലാശാലകളെപ്പോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉണ്ടാകും .

📌 മറ്റ് നിബന്ധനകൾ:

1. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ഉണ്ടാകില്ല. പക്ഷേ, ഫാക്കൽറ്റിക്ക് ഗവേഷണ ഏജൻസികളെ സമീപിക്കാം.

2. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മറ്റൊരു വകുപ്പ് സെക്രട്ടറിയും സ്വകാര്യ സർവ്വകലാശാലയുടെ ഗവേണിംഗ് കൗൺസിലിൽ ഉണ്ടായിരിക്കും.

3. സംസ്ഥാന ഗവൺമെൻ്റിന്റെ ഒരു നോമിനി സ്വകാര്യ സർവ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായിരിക്കും

4. സംസ്ഥാന ഗവൺമെൻ്റിൻ്റെ 3 നോമിനികൾ സ്വകാര്യ സർവ്വകലാശാലയുടെ അക്കാഡമിക് കൗൺസിലിൽ അംഗമായിരിക്കും.

5. അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും അനധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും.

6. PF ഉൾപ്പടെ ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പു വരുത്തണം.


▶️ നിലവിലുള്ള സർവകലാശാല നിയമത്തിൽ ഭേദഗതി


22.01.2025 ലെ മന്ത്രിസഭായോഗം അംഗീകരിച്ച The University Laws (Amendment) (No.1) Bill, 2025, സർവ്വകലാശാല നിയമ (ഭേദഗതി) (നം.2) ബിൽ, 2025 എന്നീ ബില്ലുകളിൽ സർവകലാശാലകളുടെ ഭൂപ്രദേശം സംബന്ധിച്ച് ഉൾപ്പെടുത്തിയിരിക്കുന്ന ഭേദഗതിയിൽ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും സ്റ്റഡി സെന്ററുകൾ സ്ഥാപിക്കുന്നതിന് സർവകലാശാലകളെ അനുവദിക്കുന്ന രണ്ടാം ഉപവകുപ്പ് ഒഴിവാക്കും.
സർവകലാശാല ഭേദഗതി ബിൽ നിയമമാകുമ്പോൾ സർവകലാശാലകളിൽ നിലവിലുള്ള സിൻഡിക്കേറ്റ്, സെനറ്റ്, അക്കാഡമിക് കൗൺസിൽ, ഫാക്കൽറ്റി, ബോർഡ് ഓഫ് സ്റ്റഡീസ് എന്നിവ പുനഃസംഘടിപ്പിക്കുവാൻ വരുന്ന കാലതാമസം മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ഭേദഗതി ബില്ലുകളിൽ പ്രത്യേക വ്യവസ്ഥ ഉൾപ്പെടുത്തും.

ഈ ആക്ട് നിലവിൽ വരുന്നതിന് മുൻപ് ബന്ധപ്പെട്ട സർവകലാശാലാ ആക്ടുകൾ പ്രകാരം രൂപീകരിക്കപ്പെട്ട സിൻഡിക്കേറ്റ്, സെനറ്റ് നിർവാഹകസമിതി എന്നിവ രൂപീകരിക്കുന്നത് വരെയോ നിലവിലുള്ള കാലാവധി പൂർത്തിയാവുന്നത് വരെയോ ഇതാണോ ആദ്യം അതുവരെ തുടരുമെന്നതാണ് വ്യവസ്ഥ.

2.01.2025 ലെ മന്ത്രിസഭാ യോഗം അംഗീകരിച്ച നിയമനിർമ്മാണത്തിനുള്ള കരട് മെമ്മോറാണ്ടത്തിൽ ഇവ ഉൾപ്പെടുത്തി അംഗീകരിച്ച് തുടർ നടപടിക്കായി നിയമ വകുപ്പിന് കൈമാറാൻ തീരുമാനിച്ചു.

#cabinetdecisions #kerala
പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണനിധി സഹായം

* വന്യമൃഗ ആക്രമണത്തിൽ ആസ്തികൾക്ക് നഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ സഹായം

മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി
അന്തിമരൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിൻ്റെ തീവ്രത കണക്കിലെടുത്ത്, 06.03.2024 ന് ചേർന്ന മന്ത്രിസഭാ യോഗം മനുഷ്യ വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു. 07.03.2024-ലെ GO(Ms) നമ്പർ 4/2024/DMD പ്രകാരം മനുഷ്യ വന്യജീവി സംഘർഷം ഒരു സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മനുഷ്യ മൃഗ സംഘട്ടനങ്ങൾ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി
ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്.

പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു . പാമ്പ് കടിയേറ്റുള്ള മരണത്തിന് 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നൽകും. വന്യമൃഗ സംഘർഷത്തെ
പ്രതിരോധിക്കുന്നതിനിടയിൽ കിണറുകൾ/വളപ്പിലെ മതിൽ/വേലികൾ/ഉണക്കുന്ന അറകൾ/എംഎസ്എംഇ യൂണിറ്റുകൾ തുടങ്ങിയ ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപ എസ്. ഡി. ആർ. എഫിൽ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.

വനം വകുപ്പിൽ സംസ്ഥാന തലത്തിലും ഡിവിഷൻ തലത്തിലും കൺട്രോൾ റൂമുകൾ സ്ഥാപിക്കും. ഇതിനായി 3 കോടി 72 ലക്ഷം രൂപക്കുള്ള നിർദ്ദേശം അംഗീകരിച്ചു. ഇത് ഒറ്റത്തവണ ഗ്രാൻ്റാണ്. സംസ്ഥാന വനം എമർജൻസി ഓപ്പറേഷൻ സെൻ്റർ, ഡിവിഷണൽ വനം എമർജൻസി ഓപ്പറേഷൻ സെൻ്റർ എന്നിവയുടെ പ്രവർത്തനച്ചെലവും വാർഷിക പരിപാലനച്ചെലവും വനംവകുപ്പ് വഹിക്കും.
അഗ്‌നിരക്ഷാ വകുപ്പിനു കീഴിൽ സജ്ജമായ രാജ്യത്തിലെ ആദ്യത്തെ വനിത സ്‌കൂബാ ഡൈവിങ്ങ് ടീം മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിൽ ഉദ്ഘാടനം ചെയ്തു. ഗാനെറ്റ്സ് (GANNETS) എന്നാണ് ഈ ടീമിന്റെ പേര്.

https://www.facebook.com/share/p/19utyNbVkC/
50,000 അർഹർക്ക് കൂടി മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യുന്നു. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് 2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ നിന്നും അർഹരായ അമ്പതിനായിരം പേർക്കാണ് മുൻഗണനാ കാർഡുകൾ നൽകുന്നത്. വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 12 ന് തിരുവനന്തപുരത്ത് നിർവഹിക്കും.

ആകെ 75,563 അപേക്ഷകളാണ് ലഭിച്ചത്. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി. മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് ഇപ്പോൾ കാർഡുകൾ വിതരണം ചെയ്യുന്നത്. മുൻഗണനാകാർഡിന് അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാർഡുകൾ വിതരണം ചെയ്യും. ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ കാർഡുകളാണ് നൽകുന്നത്.

നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആകെ 5,15,675 പുതിയ കാർഡുകളാണ് ഇതുവരെ അനുവദിച്ചത്. 1,15,234 PHH (പിങ്ക്) കാർഡുകളും 3,92,389 NPNS (വെള്ള) കാർഡുകളും 8052 NPI (ബ്രൗൺ) കാർഡുകളുമാണ് അനുവദിച്ചത് . കൂടാതെ 4,04,774 PHH (പിങ്ക്) കാർഡുകളും 55,155 AAY (മഞ്ഞ) കാർഡുകളും തരംമാറ്റി നൽകി. ഇത്തരത്തിൽ ആകെ 4,59,929 കാർഡുകൾ തരം മാറ്റി നൽകി. സംസ്ഥാനത്ത് നിലവിൽ 94,87,052 റേഷൻ കാർഡുകളാണ് ഉള്ളത്. ഇതിൽ 5,92,770 AAY (മഞ്ഞ) കാർഡുകളും 35,72,938 PHH (പിങ്ക്) കാർഡുകളും 22,63,790 NPS (നീല) കാർഡുകളും 30,28,721 NPNS (വെള്ള) കാർഡുകളും 28,833 NPI (ബ്രൗൺ) കാർഡുകളുമാണ്.

#keralagovernment #rationcards #priorityrationcard #civilsupplies

https://www.facebook.com/share/p/15hrii9xVK/
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 10 വരെ പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.

രാവിലെ 7:00 മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.

ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കൺസ്ട്രക്ഷൻ, റോഡ് നിർമാണ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി പരിശോധന ഉറപ്പാക്കും.

സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


#keralagovernment #sunstroke
രാജ്യത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നായി നമ്മൾ മാറി. ആ ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജവും ദിശാബോധവും പകരുന്ന ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്’ ഫെബ്രുവരി 21, 22 തിയ്യതികളിലായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ


https://www.facebook.com/share/p/1Pa2WJvHvh/
സർവെ - ഭൂരേഖ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങൾ മൂന്നാംഘട്ടത്തിലേക്ക്.

രണ്ടു ഘട്ടങ്ങളിലായി നടന്നുവരുന്ന ഡിജിറ്റൽ റീ സർവെയിൽ ഇതുവരെ 6.02 ലക്ഷം ഹെക്ടർ ഭൂമിയലധികം അളന്നുകഴിഞ്ഞു.



https://www.facebook.com/share/p/15hWVokEym/
സ്വാതി സംഗീതപുരസ്‌കാരവും എസ്.എൽ. പുരം സദാനന്ദൻ നാടക പുരസ്‌കാരവും സമ്മാനിച്ചു https://keralanews.gov.in/3555/1/Swathi-award-presented-.html
സാമൂഹ്യനീതി ഉറപ്പാക്കികൊണ്ട് പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുന്ന വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത് : മുഖ്യമന്ത്രി https://keralanews.gov.in/26625/Kerala-Economic-Conference-2025-begins-.html